മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റു. തിങ്കളാഴ്ച പുലർച്ചെ ഗഡ്ചിരോളി ജില്ലയിലെ ജപ്തലായ് ഗ്രാമത്തിലുള്ള റെസിഡൻഷ്യൽ സ്കൂളിലുണ്ടായ സംഭവത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചെന്നും ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.
ഹോസ്റ്റലിൽ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്. എട്ട്, പന്ത്രണ്ട്, പതിനാല് വയസ് പ്രായമുള്ള വിദ്യാർഥിനികളാണ് മരിച്ചതെന്നും ആറ് വിദ്യാർഥികൾക്കാണ് പാമ്പുകടിയേറ്റതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സംഭവമുണ്ടായ ഉടൻ തന്നെ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹായത്തോടെ വിദ്യാർഥികളെ എയർലിഫ്റ്റ് ചെയ്ത് നാഗ്പൂരിലെ ജി.എം.സി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിനും അധികൃതർക്കുമെതിരെ വിദ്യാർഥിനികളുടെ മാതാപിതാക്കളും നാട്ടുകാരും രംഗത്തെത്തി.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർ വലിയ വീഴ്ച വരുത്തിയെന്നും സംഭവത്തിനുശേഷമുള്ള ക്രമീകരണങ്ങൾ തൃപ്തികരമല്ലെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം സംഭവത്തിൽ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.